യാത്രകാരുടെ സുരക്ഷയിൽ കേമൻ തന്നെ രണ്ട് സിയറകൾ കുട്ടിയിടിപ്പിച്ച് പരീക്ഷണം നടത്തി ടാറ്റ -വിഡിയോ



സുരക്ഷയുടെ കാര്യത്തില്‍ വീണ്ടും ഞെട്ടിച്ച് ടാറ്റ മോട്ടോഴ്‌സ്. ഒടുവിലായി പുറത്തിറങ്ങിയ ടാറ്റ സിയാറയെ നേര്‍ക്കു നേര്‍ കൂട്ടിയിടിപ്പിച്ചാണ് ടാറ്റ അമ്പരപ്പിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു കാര്‍ നിര്‍മാണ കമ്പനി അവരുടെ മോഡലുകളെ നേര്‍ക്കുനേര്‍ ഇടിപ്പിച്ച് സുരക്ഷ തെളിയിക്കുന്നത്. മുംബൈയില്‍ വച്ചു നടന്ന സിയേറയെ അവതരിപ്പിക്കുന്ന ചടങ്ങിനിടെയാണ് കൂട്ടിയിടി വിഡിയോ ടാറ്റ മോട്ടോഴ്‌സ് പുറത്തുവിട്ടത്


11.49 ലക്ഷം രൂപ (എക്‌സ് ഷോറൂം) വിലയിലാണ് ഇന്ത്യയില്‍ ടാറ്റ സിയാറയെ അവതരിപ്പിച്ചിരിക്കുന്നത്. അടിസ്ഥാന മോഡലായ സ്മാര്‍ട്ട്+ ആണ് ഈ തുടക്കകാലവിലയില്‍ ലഭിക്കുക. ഡിസംബര്‍ 16ന് വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷം നിരത്തിലിറങ്ങുന്ന ക്ലാസിക് മോഡലായ സിയാറയുടെ ബുക്കിങ് ആരംഭിക്കും. 2026 ജനുവരി 15 മുതല്‍ സിയേറയുടെ വിതരണം ആരംഭിക്കുകയും ചെയ്യും.


2019ല്‍ ഗ്ലോബല്‍ എന്‍സിഎപിയിലാണ് ഇതിനു മുന്‍പ് നേര്‍ക്കു നേരെയുള്ള കൂട്ടിയിടി പരീക്ഷിച്ചത്. നിസാന്‍ എന്‍പി300 പിക്ക് അപ് ട്രക്കിന്റെ ആഫ്രിക്കന്‍ വേരിയന്റും യൂറോപ്യന്‍ വേരിയന്റും തമ്മിലായിരുന്നു ഈ കൂട്ടിയിടി. അതിനു ശേഷം നിരവധി മോഡലുകള്‍ ജിഎന്‍സിഎപിയിലും ബിഎന്‍സിഎപിയിലുമെല്ലാം സുരക്ഷ പരിശോധിച്ചെങ്കിലും അവയെല്ലാം ചലിക്കാത്ത വസ്തുക്കളില്‍ ഇടിച്ചായിരുന്നു സുരക്ഷ പരീക്ഷിച്ചത്

പുറത്തിറക്കുന്ന ചടങ്ങിനിടെ നേര്‍ക്കു നേര്‍ രണ്ട് ടാറ്റ സിയാറകള്‍ വരുന്നതിന്റെ വിഡിയോ കാണിച്ചപ്പോള്‍ ഇടിക്കാനാണ് പോവുന്നതെന്ന് അധികമാരും കരുതിയിരിക്കില്ല. കാഴ്ച്ചക്കാരായിരുന്നവരെ അമ്പരപ്പിച്ചുകൊണ്ട് സിയേറകള്‍ കൂട്ടിയിടിച്ചു. ആ ദൃശ്യങ്ങള്‍ പരമാവധി വ്യക്തതയില്‍ സ്ലോ മോഷനില്‍ കാണിച്ചു തരികയും ചെയ്തു.


കൂട്ടിയിടിച്ച സിയേറകളുടെ എ പില്ലറുകള്‍ക്ക് ക്ഷതമേറ്റില്ല. വാഹനത്തിന്റെ മേല്‍ക്കൂരയും തകര്‍ന്നില്ല. ഇതിനു പുറമേ കാബിന്‍ സ്‌പേസും സുരക്ഷിതമായിരിക്കുന്നത് ടാറ്റ സിയേറയുടെ സുരക്ഷയെ തെളിയിക്കുന്നു. കൂട്ടിയിടിയില്‍ മുന്‍ഭാഗം തകര്‍ന്നെങ്കിലും വാഹനത്തിന്റെ ഡോറുകള്‍ തുറക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ഇതെല്ലാം സിയാറയുടെ സുരക്ഷയില്‍ ടാറ്റക്കുള്ള ആത്മവിശ്വാസത്തിന് അടിവരയിടുന്നു.


ടാറ്റ മോട്ടോഴ്‌സ് പറഞ്ഞത്


യഥാര്‍ഥ സാഹചര്യങ്ങളോട് നീതി പുലര്‍ത്തുന്ന സുരക്ഷാ പരീക്ഷണമെന്നാണ് സിയാറകളുടെ കൂട്ടിയിടിയെ ടാറ്റ മോട്ടോഴ്‌സ് വിശേഷിപ്പിക്കുന്നത്. ക്രാഷ് ടെസ്റ്റുകളില്‍ സാധാരണ ചലിക്കാത്ത വസ്തുക്കളില്‍ വാഹനം ഇടിപ്പിക്കുകയാണ് ചെയ്യുക. ഇത്തരം പരീക്ഷണങ്ങള്‍ പലപ്പോഴും ശരിക്കുള്ള അപകട സാഹചര്യങ്ങളുമായി യോജിച്ചു പോവാറില്ല. ചലിക്കുന്ന വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുമ്പോള്‍ കൂടുതല്‍ യഥാര്‍ഥമായ സുരക്ഷാ പരീക്ഷണമായി അത് മാറുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് വിശദീകരിക്കുന്നത്. യാതൊരു വിധ ഫില്‍ട്ടറുകളും സിജിഐ (കമ്പ്യൂട്ടര്‍ ജനറേറ്റഡ് ഇമേജറി)യും ഉപയോഗിക്കാതെയുള്ള വിഡിയോയാണ് പുറത്തുവിടുന്നതെന്നും ഇന്ത്യയിലെ കാര്‍ സുരക്ഷയില്‍ ഇത്തരം പരീക്ഷണം ഒരു നാഴികക്കല്ലാണെന്നും ടാറ്റ അവകാശപ്പെടുന്നു.



മികച്ച സുരക്ഷ


സ്റ്റാന്‍ഡേഡായി 6 എയര്‍ബാഗുകളും ഇഎസ്പി, ടിസിഎസ് ഫീച്ചറുകളും വരുന്ന മോഡലാണ് ടാറ്റ സിയേറ. ഇരുപതിലേറെ ലെവല്‍ 2 അഡാസ് സുരക്ഷാ ഫീച്ചറുകളും 360 ഡിഗ്രി ക്യാമറയും ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിങുമെല്ലാം സിയേറയുടെ സുരക്ഷക്കെത്തുന്നു

ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റിനു ശേഷം മാത്രമേ സിയാറയുടെ സുരക്ഷാ റേറ്റിങ് ഔദ്യോഗികമായി പുറത്തുവരൂ. കുട്ടികളുടേയും മുതിര്‍ന്നവരുടേയും സുരക്ഷ ഭാരത് എന്‍സിഎപിയില്‍ പരിശോധിക്കപ്പെടും. ഈ സുരക്ഷാഫീച്ചറുകളുടെയെല്ലാം പിന്തുണയുള്ള സിയാറ വളരെയെളുപ്പം 5 സ്റ്റാര്‍ സുരക്ഷ നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടാറ്റ മോട്ടോഴ്‌സിന്റെ ഹാരിയര്‍, സഫാരി, ആള്‍ട്രോസ്, കര്‍വ്, പഞ്ച് മോഡലുകള്‍ക്ക് ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ ലഭിച്ചിട്ടുണ്ട്.